എറണാകുളം ആല്‍ബര്‍ട്സ് കോളജിന്റെ വരാന്തകളിലൂടെ അലസമായ മുടിയും ആര്‍ദ്രമായ കണ്ണുകളുമായി ദീപു എന്ന ഡിഗ്രിക്കാരന്‍ സ്വയം മെനഞ്ഞ ഈണങ്ങള്‍ മൂളി നടന്നിരുന്നു. ക്യാമ്പസ് വിട്ട് ജീവിതം പഠിക്കാനിറങ്ങിയപ്പോള്‍ സംഗീതം തനിക്ക് കൂട്ടാകില്ലെന്നു കണ്ട് ബി കോം ബിരുദവുമായി ഏതെങ്കിലും ബിസിസ് മാനേജ്‌മെന്റ് കോഴ്‌സിലൂടെ ജീവിതത്തിന് പുതിയ താളം കാണാന്‍ ദീപു തീരുമാനിച്ചു. എങ്കിലും, തനിക്കു കൂട്ട് ഈണങ്ങളും താളങ്ങളുമാണെന്നു തിരിച്ചറിഞ്ഞ് സംഗീതത്തിന്റെ മഞ്ചാടി മണികള്‍ വീണ്ടും പെറുക്കിയെടുത്ത ദീപു ക്രോണിക് ബാച്ചിലറിലൂടെ ദീപക് ദേവ് എന്ന സംഗീത സംവിധായകനാവുകയായിരുന്നു.
സംഗീതം വേണ്ടെന്നു വച്ചയിടയ്ക്കാണ് സിദ്ദിഖ് ലാലിന്റെ അമേരിക്കന്‍ നൈറ്റ് എന്ന സംഗീതപരിപാടിക്ക് കീ ബോര്‍ഡ് വായിക്കാനുള്ള അവസരം ദീപക്കിനെ തേടിയെത്തിയത്. പ്രോഗ്രാമിനു ശേഷം, ‘നിന്റെ വഴി സംഗീതമാണ്, ഒരിക്കലും അതു തട്ടി മാറ്റരുത് ’ എന്ന സിദ്ദിഖിന്റെ ഉപദേശം. അങ്ങനെ ചെന്നൈയില്‍ എ ആര്‍ റഹ്‌മാന്റെയും വിദ്യാസാഗറിന്റെയും ഒപ്പം പുതുവഴികള്‍ തേടിയുള്ള യാത്ര തുടങ്ങി.
വര്‍ഷങ്ങള്‍ക്കു ശേഷം, തന്റെ ചിത്രത്തിന് ഒരു സംഗീതസംവിധായകനെ തേടി സിദ്ദിഖ് ചെന്നൈയിലെത്തി; ആരോ പറഞ്ഞറിഞ്ഞ ഒരു ദീപക് ദേവിനെ കാണാന്‍. ഹോട്ടലില്‍ കാത്തിരുന്നവര്‍ക്കു മുന്നിലേക്കെത്തിയത് സ്നേഹോപദേശങ്ങള്‍ നല്‍കി ഈണങ്ങളുടെ ഭാവിയിലേക്ക് താന്‍ വഴി തിരിച്ചു വിട്ട പഴയ ദീപു. ‘സ്വയംവര ചന്ദ്രികേ...’ എന്ന ഈണം മൂളിക്കൊണ്ട് അങ്ങനെ ക്രോണിക് ബാച്ചിലറിലേക്ക്.
പാട്ടുകാരിയായ ഭാര്യ സ്‌മിതയാണ് ദീപുവിന്റെ ഈണങ്ങള്‍ക്ക് എന്നും പ്രണയം പകരുന്നത്. ഒപ്പം മകള്‍ മൂന്നുവയസുകാരി ദേവികയും മൂന്നുമാസം പ്രായമായ പല്ലവിയും. കേള്‍ക്കുന്ന ഈണം ദേവിക ഏറ്റുപാടുന്നുണ്ടെങ്കില്‍ ദീപക്കിനറിയാം - ഗാനം ക്ലിക്കഡ്. എങ്കിലും ദേവുവിന്റെ ഇപ്പോഴത്തെ ഹിറ്റ് ഗാനം ‘എന്റെ ഖല്‍ബിലെ വെണ്ണിലാവാണ്.’
ചെയ്ത ഈണങ്ങള്‍ 2000 തവണയെങ്കിലും കേള്‍ക്കുന്ന സംഗീതസംവിധായകന്‍ ദീപക്ക്ദേവ് ആയിരിക്കും. “കാസറ്റ് റിലീസിംഗ് വരെ ഊണിലും ഉറക്കത്തിലും ഈ ഈണങ്ങളായിരിക്കും എന്റെ കാതിലും മനസിലും.”
(രേഖാ ചന്ദ്ര ചിത്രഭൂമിക്കു വേണ്ടി തയാറാക്കിയത്.)